Sunday, September 11, 2016



വെളുത്ത ചായംപൂശിയ ചുവരുകളുള്ള ,
അഴികൾ കൊണ്ട് മറയ്ക്കാത്ത ചില്ലുജാലകങ്ങൾ 
പാതിനനഞ്ഞ സൂര്യനിലേക്കു തുറക്കുന്ന ഒരു വീട്...
 മഴയും,ആവിപാറുന്ന കാപ്പിക്കപ്പുകളും 
ഇഷ്ടമുള്ള പുസ്തകങ്ങൾക്കുമൊപ്പം 
ആ വീട്ടിലെനിക്ക് 
ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന 
ഒരാൾകൂടെ വേണം .





ചിലനേരങ്ങളിൽ, കടലാസിന്റെ
 ഇരുപുറങ്ങൾ പോലെയായിരുന്നു നമ്മൾ.
വേർപെടുത്താൻ അകലങ്ങളില്ലാതിരുന്നിട്ടും ,
എന്നിലെഴുതപ്പെട്ട വരികളൊന്നും നീയും 
നിന്നിലെഴുതപ്പെട്ട വരികളൊന്നും ഞാനും 
കണ്ടതേയില്ല ...!!!


ഞാനും നീയും സ്വപ്നങ്ങളിലെ സഹയാത്രികരായിരുന്നു 
അപരിചിതരായിരുന്നിട്ടും,
എപ്പോഴോ നാം പരസ്പരം പ്രിയപ്പെട്ടവരായി 
എന്റെ കൈവിരലുകൾക്കിടയിലേക്കു 
നിന്റെ കൈ വിരലുകളെ കോർത്തുവച്ച് 
നമുക്കിടയിലെ ശൂന്യതയെ നമ്മളില്ലാതാക്കി .
ആകാശത്തിലെ മേഘക്കീറുകൾക്കിടയിലും 
ആഴിയിലെ ചിപ്പിക്കുള്ളിലും 
കണ്ണാരം പൊത്തിക്കളിച്ചു .
അങ്ങനെ, ആകാശവും ആഴിയും 
സ്വപ്‌നങ്ങൾ കൊണ്ടളന്ന് തീർത്തവർ നമ്മൾ!
നിവർത്തിയിട്ട രാവിന്റെ ക്യാൻവാസിൽ 
നിലാവ്‌വരച്ച നിഴൽച്ചിത്രങ്ങളെ പിന്നിലാക്കി 
ഓടിക്കളിക്കുവാനായിരുന്നു നിനക്കിഷ്ടം.
വേണ്ടായിരുന്നു... അങ്ങനെ  ചെയ്തതുകൊണ്ടല്ലേ 
മുറുകെപ്പിടിച്ചിരുന്നിട്ടും,
ഏതോ പടിക്കെട്ടുകൾ ഓടിക്കയറിയപ്പോഴെന്റെ 
കൈവിരലുകൾ പതിയ അയഞ്ഞുപോയത്?
നിന്നെ എനിക്ക് നഷ്ടമായത്...
ഏതു ദേശത്താണ് ഞാനിനി നിന്നെ തിരയുക?
ഏതു പേര് വിളിച്ചാലാണിനി നീ വിളികേൾക്കുക?
ഏത് സ്വപ്നത്തിലാണ് നമ്മളിനിയും കണ്ടുമുട്ടുക?!

     അപരിചിതയായിരുന്നിട്ടും വേണ്ടപ്പെട്ട ആരോ നഷ്ടമായതുപോലെ , " കണ്ണാംതുമ്പീ പോരാമോ.."എന്ന വരികൾക്കൊപ്പം പിന്തിരിഞ്ഞു നോക്കികൊണ്ട് ...