ഞാനും നീയും സ്വപ്നങ്ങളിലെ സഹയാത്രികരായിരുന്നു
അപരിചിതരായിരുന്നിട്ടും,
എപ്പോഴോ നാം പരസ്പരം പ്രിയപ്പെട്ടവരായി
എന്റെ കൈവിരലുകൾക്കിടയിലേക്കു
നിന്റെ കൈ വിരലുകളെ കോർത്തുവച്ച്
നമുക്കിടയിലെ ശൂന്യതയെ നമ്മളില്ലാതാക്കി .
ആകാശത്തിലെ മേഘക്കീറുകൾക്കിടയിലും
ആഴിയിലെ ചിപ്പിക്കുള്ളിലും
കണ്ണാരം പൊത്തിക്കളിച്ചു .
അങ്ങനെ, ആകാശവും ആഴിയും
സ്വപ്‌നങ്ങൾ കൊണ്ടളന്ന് തീർത്തവർ നമ്മൾ!
നിവർത്തിയിട്ട രാവിന്റെ ക്യാൻവാസിൽ
നിലാവ്‌വരച്ച നിഴൽച്ചിത്രങ്ങളെ പിന്നിലാക്കി
ഓടിക്കളിക്കുവാനായിരുന്നു നിനക്കിഷ്ടം.
വേണ്ടായിരുന്നു... അങ്ങനെ ചെയ്തതുകൊണ്ടല്ലേ
മുറുകെപ്പിടിച്ചിരുന്നിട്ടും,
ഏതോ പടിക്കെട്ടുകൾ ഓടിക്കയറിയപ്പോഴെന്റെ
കൈവിരലുകൾ പതിയ അയഞ്ഞുപോയത്?
നിന്നെ എനിക്ക് നഷ്ടമായത്...
ഏതു ദേശത്താണ് ഞാനിനി നിന്നെ തിരയുക?
ഏതു പേര് വിളിച്ചാലാണിനി നീ വിളികേൾക്കുക?
ഏത് സ്വപ്നത്തിലാണ് നമ്മളിനിയും കണ്ടുമുട്ടുക?!

No comments:
Post a Comment