അപരിചിതയായിരുന്നിട്ടും വേണ്ടപ്പെട്ട ആരോ നഷ്ടമായതുപോലെ , " കണ്ണാംതുമ്പീ പോരാമോ.."എന്ന വരികൾക്കൊപ്പം പിന്തിരിഞ്ഞു നോക്കികൊണ്ട് സ്കൂളിലേക്ക് പോകുന്ന ഒരു നാലുവയസുകാരിയുടെ മുഖം ആയിരുന്നു ഇന്നലെ മനസ്സുനിറയെ ... പകൽ ന്യൂസ് കാണുമ്പോൾ ശബ്ദമുണ്ടാക്കാതെ കണ്ണിൽ നിന്നൂർന്നു വീണ നീർത്തുള്ളികളെ മായ്ച്ചു കളയും മുമ്പേ രണ്ടു വയസുകാരി മകൾ ഓടിയെത്തി " 'അമ്മ എന്തിനാ കരയുന്നെ ... കരയല്ലേമ്മേ" ന്ന് പറഞ്ഞു കണ്ണുനീർ തുടച്ചു മാറ്റി. അപ്പോൾ എന്റെ സങ്കടം വല്ലാണ്ട് ഇരട്ടിച്ചു.. തൊണ്ടക്കുഴിയിൽ ശ്വാസം മുട്ടിപോയി.. അവളെ കെട്ടിപിടിച്ച് ഞാൻ കുറേ നേരം അങ്ങനെ തന്നെ ഇരുന്നു..
രാത്രിയിൽ വാർത്ത കാണുമ്പൊൾ ന്യുസ് ചാനലിന്റെ ക്യാപ്ഷൻ " കുഞ്ഞു ശവപ്പെട്ടികൾ ആണ് ഏറ്റവും ഭാരമേറിയതെന്ന്!" വീണ്ടും കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി... പറഞ്ഞു തീരാത്ത കുഞ്ഞികൊഞ്ചലുകളുടെ ...അവസാനിക്കാത്ത ചിരികളുടെ ...ഇനിയും കണ്ടുതുടങ്ങിയിട്ടില്ലാത്ത സ്വപ്നങ്ങളുടെ...കൊടുത്തും വാങ്ങിയും തീരാത്ത സ്നേഹത്തിന്റെ... ഭാരം അവയ്ക്കുണ്ടാകും...
ആരുടെയൊക്കെയോ അശ്രദ്ധകൾ കൊണ്ട് പൊന്നുമോളെ നീ...ഉറക്കമുണർന്ന് ആ ബസിലിരുന്ന് ഭയത്തോടെ അമ്മേന്ന് വിളിച്ചു കരഞ്ഞിട്ടുണ്ടാകുമല്ലേ ..എഴുതിമുഴുമിപ്പിക്കാനാകുന്നില്ല...
(അച്ഛനമ്മമാർ ജീവനോടെ ഇരിക്കുമ്പോൾ മക്കളുടെ അന്ത്യകർമങ്ങൾ ചെയ്യേണ്ടി വരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിഷമങ്ങളിൽ ഒന്നായിരിക്കും. ആ മാതാപിതാക്കൾക്ക് ദൈവം സഹനശക്തി കൊടുക്കട്ടെ )
കുഞ്ഞുമാലാഖേ നിത്യശാന്തി ...
No comments:
Post a Comment